ഓട്ടൻതുള്ളൽ
മുന്നുറോളം കൊല്ലംമുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻതുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻതുള്ളലിൽ. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴുംക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.
ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻതുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻവിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻതുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.
ഓട്ടൻ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ ‘അംബലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം. രംഗാവതരണത്തിൽ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലിൽ നിരവധി രാഗങ്ങളും മേൽപറഞ്ഞ താളങ്ങളും ഉപയോഗിയ്ക്കുന്നു. പ്രധാനമായുംഅഠാണ,നീലാംബരി,ബിലഹരി,ദ്വിജാവന്തി,ഭൂപാളം,ഇന്ദിശ,കാനക്കുറുഞ്ഞി,നാട്ടക്കുറുഞ്ഞി,പുറനീര്,ആനന്ദഭൈരവി,ബേഗഡഎന്നിവയാണ് ഉപയോഗിയ്ക്കുന്ന രാഗങ്ങൾ . നർത്തകനും രണ്ട് പിൻപാട്ടുകാരും ഉൾപ്പെടുന്ന തുള്ളലിൽ മദ്ദളം ഉപയോഗിയ്ക്കുന്നത് പൊന്നാനിയും കൈമണി(കുഴിത്താളം) ഉപയോഗിയ്ക്കുന്നത് ശിങ്കിടിയുമാണ്. നർത്തകൻ പാടുന്ന തുള്ളൽപാട്ടുകൾ ശിങ്കിടി ഏറ്റുപാടിയാണ് തുള്ളൽ അവതരിപ്പിയ്ക്കുന്നത്. മദ്ദളത്തിന്റെ ചോറിട്ട ഭാഗത്ത് അതായത് വലതുഭാഗത്ത് “തി””ന്നാം”എന്നും ഇടതുഭാഗത്ത് “ത””തോം”എന്നും പാഠക്കൈകൾ ഉള്ള തൊപ്പിമദ്ദളവും,ഓടുകൊണ്ടുണ്ടാക്കിയിരിയ്ക്കുന്ന ഘനവാദ്യമായ കുഴിത്താളവും ആണ് തുള്ളലിൽ ഉപയോഗിയ്ക്കുന്ന വാദ്യങ്ങൾ.ഓട്ടൻ തുള്ളലിൽ പൊതുവേ ഉപയോഗിച്ച് കാണുന്നത് തരംഗിണിഎന്ന വൃത്തമാണ്.
ശീതങ്കൻ തുള്ളൽ
കേരളത്തിലെ ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ് ശീതങ്കൻ തുള്ളൽ. തുള്ളൽകഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. വേഗത്തിൽ പാടേണ്ടത് ഓട്ടൻ തുള്ളലിനാനെങ്കിൽ , ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. പതിഞ്ഞരീതിയിൽ പാടേണ്ടതാണ്പറയൻ തുള്ളൽ. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാൺ ശീതങ്കൻ. പൊതുവേ പാതിരായ്ക്കാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിക്കാറ്. തുള്ളൽ അവതരിപ്പിക്കുന്നതിന് മൂന്ന് പേർ ആവശ്യമാണ്. വേഷം കെട്ടുന്ന നടനാണ് ഒരാൾ. അദ്ദേഹമാണ് തുള്ളൽക്കഥ പാടി അഭിനയിച്ച് കാണിക്കുന്നത്. മറ്റൊരാൾ തൊപ്പി മദ്ദളക്കാരൻ. ഇനിയുമൊരാൾ താളക്കാരൻ അഥവാ കൈമണിക്കാരൻ. തുള്ളൽ പകലോ രാത്രിയിലോ അവതരിപ്പിക്കാം. രംഗത്ത് വിളക്ക് വയ്ക്കാറില്ല.തുള്ളൽക്കാരൻ മുഖത്ത് മഞ്ഞ നിറത്തിലുള്ള പൊടി തേച്ച് മിനുക്കി തലയിൽ കറുത്ത തുണി കൊണ്ട്കെട്ടി കണ്ണും പുരികവും എഴുതി പൊട്ട് തൊട്ട് കുരുത്തോല കൊണ്ടുണ്ടാക്കിയ മെയ്യാഭരണങ്ങളും ധരിച്ചാൽ ശീതങ്കൻ തുള്ളലിന്റെ വേഷമായി. കാലിലെ കെച്ചമണിയും ഓട്ടന് തുള്ളലിന്റേതു പോലെ തന്നെ. മുഖത്ത് മഞ്ഞതേച്ച് മിനുക്കാതെയും ചില ദിക്കുകളിൽ ശീതങ്കൻ അവതരിപ്പിച്ച് കാണുന്നു.
ഉത്ഭവം
ചാക്യാർ കൂത്ത് എന്നാ കലാരൂപത്തിന് മിഴാവ് ആണ് വാദ്യമായിട്ടു ഉപയോഗിക്കുന്നത്.പൊതുവേ നമ്പ്യാർ മാർ ആണ് മിഴാവ് വായിക്കുന്നത്. പതിവ് പോലെ ഒരിക്കൽ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കൂത്ത് നടക്കുന്ന സമയം. ചാക്യാർ അരങ്ങത്ത് കൂത്ത് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു . കുഞ്ചൻ നമ്പ്യാർ ആണ് മിഴാവ് വായിക്കുന്നത്. ആളുകളുടെ ആവേശം കൂടുന്നതനുസരിച്ച് ചാക്യാർ തന്റെ കഴിവുകളെ പുറത്തെടുത്തു തുടങ്ങി. പാവം നമ്പ്യാർ കൂത്തിനിടയ്ക്കൊന്നു മയങ്ങി പോയി. ചാക്യാർ വിട്ടുകൊടുക്കുമോ ? നമ്പ്യാരെ അങ്ങേയറ്റം പരിഹസിച്ചു. നമ്പ്യാർ ചക്യർക്കു തക്കതായ മറുപടി നൽകണം എന്ന ഉറച്ച തീരുമാനത്തോടെ അന്ന് തന്റെ ഇല്ലത്തേക്ക് മടങ്ങി.
ചാക്യരോടുള്ള പ്രതികാരസൂചകമായി ഒറ്റ രാത്രി കൊണ്ട് പുതിയ ഒരു കലാരൂപത്തിന് ജന്മം നൽകി.അതാണ് “തുള്ളൽ”. അടുത്ത ദിവസം ക്ഷേത്രത്തിന്റെ ഒരു വശത്ത് കൂത്ത് തകൃതിയായി നടക്കുന്നു. പൊടുന്നന്നെ മറ്റൊരു ഭാഗത്ത് അതാ നല്ല താളഭാവങ്ങളോട് കൂടിയ പാട്ട് കേൾക്കുന്നു. കൂത്ത് കണ്ടു കൊണ്ടിരുന്ന ആളുകൾ ഇതെന്താ കഥ എന്ന ഭാവത്തിൽ തുള്ളൽ നടക്കുന്ന വേദിയിലേക്ക് തിരിച്ചു. നോക്കുമ്പോൾ തികച്ചും നവീനവും ആസ്വാദ്യകരവും ആയ ഒരു നൃത്ത രൂപം. ഇതാണ് തുള്ളൽ. അങ്ങനെ ചാക്യാരുടെ കൂത്തിന് ആളുകൾ ഇല്ലാതായി.
പറയൻ തുള്ളൽ
പറയൻ തുള്ളൽ രാവിലെ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന് പതിഞ്ഞ ഈണവും താളവുമാണുള്ളത്. മല്ലിക എന്നസംസ്കൃതവൃത്തമാണ് ഇതിൽ കൂടുതലായും ഉപയോഗിക്കുന്നത്.തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്. കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു.