Endz

മോഹിനിയാട്ടം

കേരളത്തിന്‍റെ തനത് ലാസ്യനൃത്തകലാരൂപമാണ്.നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്‍റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ

മോഹിനിയാട്ടം ചരിത്രത്തിലൂടെ…👇
ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്‍റെപഠനത്തിനുള്ളത്. ഇന്ത്യയിലെമറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലുംദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്‍റെതുടർച്ചയായി വന്നതേവിടിശ്ശിയാട്ടത്തിന്‍റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. “മോഹിനിയാട്ടത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി കൃസ്ത്വബ്ദം 1709-ൽ എഴുതിയതെന്നു കരുതപ്പെടുന്നവ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെതുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. “ഘോഷയാത്ര” എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു:
“നാടകനടനം നർമ്മവിനോദം
പാഠക പഠനം പാവക്കൂത്തും
മാടണി മുലമാർ മോഹിനിയാട്ടം
പാടവമേറിന പലപല മേളം”
ചന്ദ്രാംഗദചരിതം തുള്ളലിൽ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വർണ്ണന ഇപ്രകാരം:
“അല്പന്മാർക്കു രസിക്കാൻ നല്ല ചെ-
റുപ്പക്കാരുടെ മോഹിനിയാട്ടം
ഓട്ടന്തുള്ളൽ വളത്തിച്ചാട്ടം
ചാട്ടം വഷളായുള്ളാണ്ട്യാട്ടം”
പണ്ട് ദേവദാസികള്എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയിൽ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം.

തെന്നിന്ത്യയിൽ പ്രധാന നാടകശ്ശാലകളിൽ‍ ഒന്നായിരുന്ന തിരുവനന്തപുരത്ത്മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങൾ ലഭിച്ചു എന്നുവേണം കരുതുവാൻ. തമിഴ്, ഹിന്ദി, കന്നട,സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിനു ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശ്ശാലകളായിരുന്ന വിജയനഗരം,തഞ്ചാവൂർ എന്നിവിടങ്ങളിലെ കലാകാരന്മാർ കേരളത്തിലുള്ളനാടകശ്ശാലകളുമായി സഹകരിച്ചുപോന്നിരിക്കണം

മോഹിനി’ എന്ന വാക്കിന് ‘മോഹിപ്പിക്കുന്നവള്‍’ എന്നാണര്‍ത്ഥം. ‘ആട്ട’ത്തിന് ‘നൃത്തം’ എന്നും മോഹിനിയാട്ടത്തിന് ‘മോഹിപ്പിക്കുന്നവളുടെ നൃത്തം’ എന്നു ശബ്ദാര്‍ഥം പറയാം ‘മോഹിനി’ സങ്കല്പം പ്രധാനമായും മഹാവിഷ്ണുവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. മഹാവിഷ്ണു മോഹിനിയായി അവതരിച്ച് നൃത്തം ചെയ്ത രണ്ടു കഥകള്‍ വിഷ്ണു പുരാണത്തിലുണ്ട്. അതിലൊന്ന് പാലാഴി മഥനകഥയുമായി ബന്ധപ്പെട്ടതാണ്. ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍ നിന്നും അമൃത കുംഭം പൊന്തിവരികയും അസുരന്മാര്‍ അത് കൈക്കലാക്കുകയും ചെയ്തു. വിഷ്ണു മോഹിനിവേഷം ധരിച്ച് അസുരന്മാരെ വശീകരിച്ച് അമൃതം കൈക്കലാക്കി തിരിച്ചു പോന്നു എന്നാണ് കഥ. ഭസ്മാസുര വധവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കഥ. ഒരിക്കല്‍ ഭസ്മാസുരന്‍ ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷനാക്കി ‘തന്റെ കൈ ആരുടെ തലയില്‍ വെക്കുന്നുവോ അയാള്‍ ദഹിച്ച് ചാരമായിത്തീരണം’ എന്ന വരവും വാങ്ങി. വരലബ്ധിയില്‍ അഹങ്കാരിയായി തീര്‍ന്ന ഭസ്മാസുരനെ കൊണ്ട് ദേവകളും ജനങ്ങളും പൊറുതിമുട്ടി. ഈ സന്ദര്‍ഭത്തില്‍ വിഷ്ണു മോഹിനിയായി വന്ന്, ഭസ്മാസുരനെ കൊണ്ട് സ്വന്തം കൈ ശ്ശിരസ്സില്‍ തൊടുവിക്കുകയും ചെയ്തു. ഭസ്മാസുരന്‍ അങ്ങനെ മരണപ്പെട്ടു. മോഹിനിയുടെ ഈ നൃത്തരീതിയെ അനുകരിച്ചാകണം മോഹിനിയാട്ടം എന്ന പേര്‍ വന്നത്.

മോഹിനിയാട്ടം സ്വാതിതിരുനാളിന്റെ കാലത്ത്..👇
പത്തൊമ്പതാം നൂറ്റാണ്ടിൽസ്വാതിതിരുനാൾ ബാലരാമവർമ്മയുടെ(1829) സ്ഥാനാരോഹണത്തോടെയാണു മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണർവുണ്ടായത്. ബഹുഭാഷാപണ്ഢിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ്ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നർത്തകികളെ അദ്ദേഹം തന്റെ സദസ്സിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധകളായ മോഹിനിയാട്ടം നർത്തകിമാരെ തന്റെ സദസ്സിലേയ്ക്ക് അയച്ചു തരുവാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം മീനച്ചിൽ കർത്തായ്ക്ക്‌ എഴുതിയ കത്തിന്റെ പതിപ്പ്‌ തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ കാണാം.

സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. ഭരതനാട്യവുമായിനിരന്തരസമ്പർക്കം നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ തന്നെയായിരിക്കണം മോഹിനിയാട്ടവും ഭരതനാട്യംശൈലിയിലുള്ള കച്ചേരി സമ്പ്രദായത്തിൽ അവതരിപ്പിച്ചു തുടങ്ങിയത്‌. ഇതിനു മുമ്പ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചിരുന്ന ഇനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ വെളിപ്പെട്ടിട്ടില്ല. എന്തായാലും സദിരിൽ നിന്നും ഭരതനാട്യത്തിലെത്തി നിന്നിരുന്ന ദാസിനൃത്തത്തിനും, തേവിടിശ്ശിയാട്ടത്തിലൂടെ മോഹിനിയാട്ടമായ കൈരളിയുടെ സ്വന്തം ലാസ്യനൃത്തത്തിനും ഒരേ മാതൃകയിലുള്ള അവതരണരീതി കൈവന്നത്‌ തികച്ചും യാദൃച്ഛികമാകാൻ നിവൃത്തിയില്ല.

മോഹിനിയാട്ടം സ്വാതിതിരുനാളിനു ശേഷം…👇
ലാസ്യനൃത്തപ്രിയനായിരുന്നസ്വാതിതിരുനാളിനുശേഷംസ്ഥാനാരോഹണം ചെയ്ത ഉത്രം തിരുനാളാകട്ടെ, ഒരു തികഞ്ഞ കഥകളിപ്രിയനായിരുന്നു. മോഹിനിയാട്ടം അതിന്റെ സുവർണസിംഹാസനത്തിൽ നിന്നും ചവറ്റുകുട്ടയിലേയ്ക്കു എന്ന പോലെ അധഃപതിക്കുകയാണു പിന്നീടുണ്ടായത്. കേരളത്തിലുടനീളം കഥകളിക്കു പ്രിയം വർദ്ധിക്കുകയും മോഹിനിയാട്ടവും, നർത്തകികളും അവഹേളനത്തിന്റെ പാതയിലേയ്ക്കു തള്ളപ്പെടുകയും ചെയ്തു. സ്വാതിതിരുനാളിന്റെ കാലത്തു മോഹിനിയാട്ടം നട്ടുവരും ഭാഗവതരുമായിരുന്ന പാലക്കാട്പരമേശ്വരഭാഗവതർ തിരുവനന്തപുരം വിട്ടു സ്വദേശത്തെക്കു തിരിച്ചു വരാൻ നിർബന്ധിതനായി. നർത്തകിമാരാവട്ടെ, ഉപജീവനത്തിൽ മറ്റൊരു മാർഗ്ഗവും അറിയാഞ്ഞതിനാലാവണം, തങ്ങളുടെ നൃത്തത്തിൽ ശൃംഗാരത്തിന്റെ അതിപ്രസരം വരുത്താൻ തുടങ്ങി. പൊലികളി, ഏശൻ, മൂക്കുത്തി, ചന്ദനം തുടങ്ങിയ പുതിയ ഇനങ്ങൾ രംഗത്തവതരിപ്പിച്ച് സ്ത്രീലമ്പടന്മാരായ കാണികളുടെ പ്രീതി പിടിച്ചു പറ്റി, തൽക്കാലം തങ്ങളുടെ നിലനിൽപ്പു സുരക്ഷിതമാക്കാൻ ശ്രമിച്ചു.

ചന്ദനം എന്ന നൃത്ത ഇനത്തിൽ നർത്തകി ചന്ദനം വിൽക്കാനെന്ന വ്യാജേന നൃത്തംചെയ്തുകൊണ്ടു കാണികളുടെ ഇടയിലേയ്ക്കു ഇറങ്ങി വരുന്നു. പിന്നീട് അവരുടെ കയ്യിൽ നിന്നും പണം വാങ്ങിക്കൊണ്ടു ചന്ദനം അവരുടെ നെറ്റിയിൽ ചാർത്തിക്കൊടുക്കുന്നു. മറ്റൊരു ഇനമായ “മൂക്കുത്തി”യിലാകട്ടെ, തന്റെ മൂക്കുത്തി കളഞ്ഞു പോയതായി നർത്തകി വേദിയിൽ നിന്നുപറയുന്നു. പിന്നീട് കാണികളുടെ ഇടയ്ക്ക് വന്നു തിരഞ്ഞ് തന്റെ മൂക്കുത്തി കണ്ടെടുക്കുന്നു.

മോഹിനിയാട്ടത്തിൽ വന്ന ഈ അധഃപതനം അതിനെയും നർത്തകികളേയും സമൂഹത്തിൻറെ മാന്യവേദികളിൽ നിന്നും അകറ്റി. കൊല്ലവർഷം 1070-ൽ ഇറങ്ങിയവിദ്യാവിനോദിനി എന്ന മാസികയില്‍ മോഹിനിയാട്ടം സാംസ്കാരികകേരളത്തിന്റെ ഏറ്റവും വലിയ ശാപമാണെന്നും, തന്മൂലം എത്രയും വേഗം ഈ നൃത്തരൂപത്തെ നിരോധിക്കണമെന്നും പറഞ്ഞുകൊണ്ടൊരു ലേഖനമുള്ളതായി നിർമ്മലാ പണിക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. 1920-കളിൽ കൊരട്ടിക്കര എന്നയിടത്തുകൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളിൽ നിന്നു പഴയന്നൂർ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോൻ മോഹിനിയാട്ടം അഭ്യസിപ്പിക്കുവാൻ തുടങ്ങി.

വള്ളത്തോളും മോഹിനിയാട്ടവും….👇
1930 -ൽ ചെറുതുരുത്തിയിൽ വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയ കേരളകലാമണ്ഡലത്തിൽ കഥകളിയോടൊപ്പം മോഹിനിയാട്ടത്തിന്റെ പഠനത്തിനും സൗകര്യമുണ്ടായിരുന്നു. മോഹിനിയാട്ടം തന്റെ സ്ഥാപനത്തിലെ പഠനവിഷയമാക്കണമെന്നു തീരുമാനിച്ച വള്ളത്തോൾ അതിനു യോഗ്യതയുള്ള അദ്ധ്യാപികയെ കണ്ടെത്തുന്നതു അപ്പേക്കാട്ട്കൃഷ്ണപ്പണിക്കരുടെ ശിഷ്യകളിൽ പ്രഥമസ്ഥാനീയയായിരുന്ന ഒരിക്കലേടത്ത് കല്യാണി അമ്മയിലാണ്.

അന്നു മോഹിനിയാട്ടം പഠിക്കാൻ പെൺകുട്ടികളെ കിട്ടാൻ പ്രയാസമായിരുന്നു. നല്ല കുടുംബത്തിൽ പിറന്ന സ്ത്രീകളൊന്നും മോഹിനിയാട്ടം പഠിക്കാൻ തയ്യാറായിരുന്നില്ല.അതുകൊണ്ട് കലാമണ്ഡലം സെക്രട്ടറിയായിരുന്ന മണക്കുളം മുകുന്ദ രാജയുടെ ആശ്രിതനായ കുന്നംകുളം പന്തലത്ത് ഗോവിന്ദൻ നായരുടെ മകൾ മുളയ്ക്കൽ തങ്കമണിയെ കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാർഥിനിയാക്കി. തങ്കമണി പിന്നീട് ഗുരു ഗോപിനാഥിന്റെ സഹധർമ്മിണിയായി.

അന്നു വരെ മോഹിനിയാട്ടത്തിൽ നിലവിലുണ്ടായിരുന്ന പല സമ്പ്രദായങ്ങളും വള്ളത്തോളിന്റെ നേതൃത്വത്തിൽ മാറ്റപ്പെട്ടു ഇതിന്റെ ആദ്യപടിയായി മോഹിനിയാട്ടത്തിലെ അശ്ലീലത്തിന്റെ കടന്നു കയറ്റത്തിനെ മഹാകവി ഇല്ലാതാക്കി. കുറേക്കൂടി സഭ്യമായ കൃതികളും, ചലനങ്ങളുമായിരിക്കണം പുതിയ മോഹിനിയാട്ടത്തിനു വേണ്ടതെന്നു അദ്ദേഹം കല്യാണിയമ്മയ്ക്ക് നിർദ്ദേശം കൊടുക്കുകയുണ്ടായത്രെ. നട്ടുവന്റേയും, പിന്നണിഗായകരടക്കമുള്ള പക്കമേളക്കാരുടേയും സ്ഥാനം വേദിയുടെ വശത്തായി നിശ്ചയിച്ചതാണു മറ്റൊരു മാറ്റം. കുഴിത്താളം കയ്യിലേന്തി, ഉച്ചത്തിൽ വായ്‌ത്താരി പറഞ്ഞുകൊണ്ടു നർത്തകിയ്ക്കൊപ്പം നീങ്ങുകയായിരുന്നു നട്ടുവന്മാരുടെ അതുവരെയുണ്ടായിരുന്ന പതിവ്.

1950ൽ വള്ളത്തോൾ മഹാകവിചിന്നമ്മുഅമ്മ എന്ന പഴയന്നൂർകാരിയായ കലാകാരിയെ കണ്ടെത്തി. അവർ ശ്രീ കലമൊഴി കൃഷ്ണ മേനോന്റെ ശിഷ്യയായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയും സത്യഭാമയും ചിന്നമ്മു അമ്മയുടെ ശിഷ്യയായിരുന്നു.

അവതരണ രീതി👇
ലാസ്യ പ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാൺ. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്.

അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ,കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപോകുന്ന ചാരി മോഹിനിയാട്ടത്തിൻറെ പ്രത്യേകതയാണ്

കൈമുദ്രകള്‍ ഉപയോഗിച്ചു കൊണ്ടുള്ള അഭിനയമാണ് പ്രധാനം. പാട്ടിലെ വരികള്‍ ആവര്‍ത്തിച്ചു പാടുന്നതിനനുസരിച്ച് ഓരോ പദത്തിന്റെയും മുദ്രകള്‍ കാണിച്ച് അര്‍ത്ഥം വ്യക്തമാക്കുന്ന ശൈലിയാണ് പൊതുവേ കണ്ടുവരുന്നത്. മനോധര്‍മ്മം ആടുന്ന രീതിയും മോഹിനിയാട്ടത്തിലുണ്ട്. എന്നാല്‍ പദം പാടിക്കഴിഞ്ഞതിനുശേഷമല്ല, പദത്തോടൊപ്പമാണ് മനോധര്‍മ്മം ആടുന്നത്. ഒരു പദത്തിന്റെ ആശയവിപുലീകരണത്തിനു വേണ്ടിയുള്ളതാണിത്. ഇതിനെ ‘വിന്യസിച്ചു കാണിക്കുക’ എന്നാണു പറയുന്നത്. ഉദ്യാനം, കേശാദിപാദം, വിരഹം, ക്രീഡ, നായികാലങ്കാരം, കാമശരമേല്‍ക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിന്യസിച്ചു കാണിക്കുന്ന രീതിയുണ്ട്. ഇത് രസാഭിനയത്തിന്റെ ഭാഗവുമാണ്.

വേഷവിധാനം👇
മുഖത്ത് നേരിയ തോതില്‍ മിനുക്കിടുന്നു. കണ്ണും പുരികവും അഞ്ജനമെഴുതി കറുപ്പിക്കും. താംബുല ചര്‍വ്വണം കൊണ്ടാണ് ചുണ്ടുകള്‍ ചുവപ്പിക്കുന്നത്. നെറ്റിയില്‍ കുറി തൊടുന്നു. തലമുടി കൊണ്ട കെട്ടുകയോ മെടഞ്ഞിടുകയോ ആണ് ചെയ്യുന്നത്. മുല്ലപ്പൂമാലയും തലയില്‍ അണിയും. രണ്ടു തരത്തിലാണ് ഉടുത്തുകെട്ട്. ബാലികമാരെ പത്തുമുഴം വരുന്ന കസവുപുടവ ഞൊറിഞ്ഞ് തറ്റുടുപ്പിക്കുന്നു. ഇതിന് അരച്ചാണ്‍ ഇറക്കം വരുന്ന മേല്‍ ഞൊറിയും കണങ്കാലിനു മേല്‍ വരെ എത്തുന്ന കീഴ് ഞൊറിയും വേണം. മുതിര്‍ന്നവര്‍ക്ക് പതിനെട്ടുമുഴം നീളം വരുന്ന കസവുവസ്ത്രത്തിന്റെ മുക്കാല്‍ ഭാഗം കൊണ്ട് ഞൊറികളും ശേഷിക്കുന്നതു കൊണ്ട് നിതംബവും ഉദരവും മാറും മറയ്ക്കുന്ന രീതിയിലാണ് വസ്ത്രധാരണം. മേല്‍ഞൊറിക്ക് ഒന്നരച്ചാണ്‍ ഇറക്കം. ഞൊറികളില്‍ രണ്ടുവരി കസവും. വെള്ളയില്‍ കസവു തുണിചേര്‍ത്ത കുപ്പായമാണ് ധരിക്കുന്നത്. തോട, മൂക്കുത്തി, പതക്കം, പവന്‍മാല, നാഗപടത്താലി, പാലയ്ക്കാ മോതിരം, കടിബന്ധം, വള, പാദസരം, ചിലങ്ക എന്നീ ആഭരണങ്ങളും അണിയും. ഉള്ളം കൈ, നഖം, പാദം എന്നിവ മൈലാഞ്ചിയോ ചെമ്പഴഞ്ഞിച്ചാറോ ഉപയോഗിച്ച് ചുവപ്പിക്കുന്നതായിരുന്നു പഴയരീതി. ഈ വിധമാണ് മോഹിനിയാട്ടത്തിന്റെ ആഹാര്യം
വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട(തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു.

Menu