Endz

സി വി രാമന്‍ പിള്ള – C V Raman pilla

സി വി രാമന്‍ പിള്ള

ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ .തിരുവിതാംകൂറിന്റെ ചരിത്രവും രാഷ്ട്രീയവും പുരാവൃത്തവും സമന്വയിപ്പിച്ച് അദ്ദേഹം സൃഷ്ടിച്ച മഹാശില്പഘടനയുള്ള കൃതികൾ ജീവിതത്തിന്റെ വൈകാരികസമസ്യകളെ ചടുലതയോടെ ആവിഷ്‌കരിച്ചു. മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം 1858 മെയ് 19-ന് (1033 ഇടവം 7) തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള. തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു.

ഒരു ദാർശനിക കാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ മനുഷ്യനും അവനിൽ അധീശത്വം ചെലുത്തുന്ന അജ്ഞാതശക്തികൾക്കും പുതിയ അർഥതലങ്ങൾ അന്വേഷിച്ച മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുമാണ് സി.വി. രാമൻപിള്ള. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രമാണ് സി.വി.യുടെ നോവലുകളെന്ന ധാരണ ശരിയല്ല, യഥാർഥത്തിൽ പ്രജാകുടുംബങ്ങളുടെ വംശകഥയെഴുതിയ ഒരു ആഖ്യായികാകാരനാണ്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി.വി.യുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നല്‍കിയത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കല്‍ കേശവന്‍തമ്പിയായിരുന്നു. 1881-ല്‍ ബി.എ പാസായി. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887-ല്‍ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടില്‍ ഭാഗീരഥിയമ്മ. ഇവര്‍ 1904-ല്‍ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.

കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ചെറിയൊരു ജോലി കിട്ടിയതിനെ തുടര്‍ന്ന് നിയമപഠനത്തിന് ലോ കോളേജില്‍ ചേര്‍ന്നു. അതും പ്ലീഡര്‍ പരീക്ഷയും ഒന്നും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയില്‍ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905ല്‍ ഗവണ്മെന്റ് പ്രസ്സില്‍ സൂപ്രണ്ടായി ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. 1918ല്‍ സി.വി. തിരുവിതാംകൂര്‍ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോര്‍ഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയില്‍ പ്രവര്‍ത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവര്‍ത്തിച്ചു. ജന്മികുടിയാന്‍ പ്രശ്‌നം, വിവാഹ ബില്‍ എന്നിവയെപ്പറ്റി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാളി മെമ്മോറിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. സി.വി. യുടെ മാര്‍ത്താണ്ഡവര്‍മ്മാ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നീ നോവലുകളെ ചേര്‍ത്ത് സി.വി.യുടെ ചരിത്രാഖ്യായികകള്‍ എന്ന് വിളിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മാ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജാവാകുന്നതാണ് 1891ല്‍ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ധര്‍മ്മരാജായില്‍ രാജ്യദ്രോഹമാണ് മുഖ്യപ്രമേയം. മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരവനായ കാര്‍ത്തികത്തിരുനാളിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണ് പ്രതിപാദ്യം. രാമരാജാബഹദൂറിലും ഭരണാധിപന്‍ ധര്‍മ്മരാജാവുതന്നെ. രാജ്യത്തിനകത്തുനിന്നുള്ളതിനെക്കാള്‍ പുറത്ത് മൈസൂരില്‍ നിന്നാണ് ഇക്കാലയളവില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നത്. ഒടുവില്‍ രാജശക്തി തന്നെ ജയിക്കുന്നു. 1922 മാര്‍ച്ച് 21-ന് അന്തരിച്ചു.

കൃതികൾ :
ചരിത്രനോവലുകൾ /
മാർത്താണ്ഡവർമ്മ (1891)
ധർമ്മരാജാ (1913)
രാമരാജ ബഹദൂർ (1918)സാമൂഹ്യനോവൽ / പ്രേമാമൃതം (1917)

ഹാസ്യ നാടകങ്ങൾ (പ്രഹസനങ്ങൾ)
ചന്ദ്രമുഖീവിലാസം (1884 അപ്രകാശിതം‍)
മത്തവിലാസം (അപ്രകാശിതം)
കുറുപ്പില്ലാക്കളരി (1909)
തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914)
ഡോക്ടർക്കു കിട്ടിയ മിച്ചം (1916)
പണ്ടത്തെ പാച്ചൻ (1918)
കൈമളശ്ശൻറെ കടശ്ശിക്കളി (1915)
ചെറതേൻ കൊളംബസ് (1917)
പാപിചെല്ലണടം പാതാളം (1919)
കുറുപ്പിൻറെ തിരിപ്പ് (1920)
ബട്ട്ലർ പപ്പൻ ‍(1921)

ലേഖനപരമ്പര -വിദേശീയ മേധാവിത്വം (1922) അപൂർണ്ണ കൃതികൾ -ദിഷ്ടദംഷ്ട്രം (നോവൽ)
പ്രേമാരിഷ്ടം(ആത്മകഥ).

Menu